Flash Animations
Graphics by Anoop

Tuesday, October 4, 2011

ഐ.പി.എല്‍. ടീമുകള്‍ കിതയ്ക്കുന്നു




ചെന്നൈ:ലോകോത്തര താരങ്ങളെ മുഴുവന്‍ സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ( ഐ. പി.എല്‍. ) ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ടൂര്‍ണമെന്റില്‍ മേധാവിത്വമില്ല. വെറും നാല് ഗ്രൂപ്പ് മത്സരങ്ങള്‍ മാത്രമവശേഷിക്കെ, ടൂര്‍ണമെന്റിലെ നാല് ഐ.പി.എല്‍. ടീമുകളില്‍ ഒന്നിനുപോലും സെമി ഫൈനല്‍ ഉറപ്പാക്കാനായിട്ടില്ല.

ഞായറാഴ്ച നടന്ന ഗ്രൂപ്പ് എ യിലെ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ടീമുകള്‍

തോറ്റതോടെയാണ് സെമിഫൈനലില്‍ ഇന്ത്യന്‍ സാന്നിധ്യം സംശയത്തിലായത്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ 12 റണ്‍സിന് തോല്പിച്ചപ്പോള്‍, ഐ. പി.എല്‍. റണ്ണറപ്പുകളായ മുംബൈ ഇന്ത്യന്‍സിനെ ന്യൂ സൗത്ത് വെയ്ല്‍സ് അഞ്ചുവിക്കറ്റിനും തോല്പിച്ചു.

സെമി ഉറപ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് കളിക്കാനിറങ്ങിയത്. മൂന്ന് കളികളില്‍നിന്ന് അഞ്ചുപോയന്റുള്ള അവര്‍ക്ക്, ഒരു പോയന്റ് പോലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനമെങ്കിലും സമ്മാനിക്കുമായിരുന്നു. എന്നാല്‍, ന്യൂ സൗത്ത് വെയ്ല്‍സിന്റെ കണിശതയാര്‍ന്ന ബൗളിങ് വെറും 100 റണ്‍സാണ് മുംബൈയ്ക്ക് നല്‍കിയത്. സ്റ്റ്യുവര്‍ട്ട് ക്ലാര്‍ക്കും ( നാലോവറില്‍ 15ന് രണ്ട് ) സ്റ്റീവ് ഒക്കീഫിയും ( 18ന് രണ്ട് ) പാറ്റ് കമ്മിന്‍സും ( 13ന് ഒന്ന് ) മികച്ച ബൗളിങ് പുറത്തെടുത്തപ്പോള്‍, ജയിംസ് ഫ്രാങ്ക്‌ളിന്റെ 42* റണ്‍സുമാത്രമായിരുന്നു മുംബൈയ്ക്ക് എടുത്തുകാട്ടാനുണ്ടായിരുന്നത്. 101 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ന്യൂ സൗത്ത് വെയ്ല്‍സിന്റെ അഞ്ചുവിക്കറ്റുകള്‍ വെറും 28 റണ്‍സിനിടെ വീഴ്ത്താനായെങ്കിലും, 73 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച സ്റ്റീവ് സ്മിത്ത് ( 45* ) -ബെന്‍ റോഹ്‌റര്‍ ( 26* ) കൂട്ടുകെട്ട് പിരിക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കായില്ല.

ഈ തോല്‍വിയോടെ, മുംബൈയുടെ പോരാട്ടങ്ങള്‍ നാലുകളിയില്‍ അഞ്ചുപോയന്റെന്ന നിലയില്‍ മുള്‍മുനയില്‍ അവസാനിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഒരു മത്സരം ശേഷിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം നാലുപോയന്റോടെ രണ്ടാമതുണ്ട്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണെങ്കിലും നെറ്റ് റണ്‍നിരക്കില്‍ അവര്‍ ഏറെ പിന്നിലാണ് ( -0. 280 ) .

കൈയകലത്തുണ്ടായിരുന്ന മത്സരത്തിലാണ് ട്രിനിഡാഡിനെതിരെ ചെന്നൈയും തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ട്രിനിഡാഡ് വെറും 123 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 124 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് പക്ഷേ, 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാലോവറില്‍ എട്ടുറണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ സുനില്‍ നരൈയ്‌നിന്റെ മാസ്മരിക പ്രകടനമാണ് ട്രിനിഡാഡിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. മുരളി വിജയ്‌യെ ക്ലീന്‍ ബൗള്‍ഡാക്കിയ സുനില്‍, അപകടകാരികളായ റെയ്‌നയെയും ക്യാപ്റ്റന്‍ ധോനിയെയും സ്വന്തം ബൗളിങ്ങില്‍ പിടിച്ച് പുറത്താക്കുകയും ചെയ്തു.

നിലവില്‍ രണ്ടുപോയന്റുമായി ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ന്യൂ സൗത്ത് വെയ്ല്‍സുമായുള്ള അവസാന മത്സരം വിജയിച്ചാലും അവര്‍ക്ക് കിട്ടുന്നത് നാലുപോയന്റാണ്. കേപ് കോബ്രാസ്-ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ മത്സരത്തില്‍, കോബ്രാസ് വിജയിച്ചാല്‍, മുംബൈയും കോബ്രാസും സെമിയില്‍ കടക്കും. മറിച്ച് ട്രിനിഡാഡ് ആണ് ജയിക്കുന്നതെങ്കില്‍, നെറ്റ് റണ്‍നിരക്കാകും നിര്‍ണായകമാവുക. നെറ്റ് റണ്‍നിരക്കില്‍ മുംബൈയെപ്പോലെ ഏറെ പിന്നിലാണ് ചെന്നൈയും ( -0. 181 ) . ചെന്നൈയെ ന്യൂ സൗത്ത് വെയ്ല്‍സും ട്രിനിഡാഡിനെ കോബ്രാസും തോല്പിച്ചാല്‍, മുംബൈയ്ക്കും ചെന്നൈയ്ക്കും നെറ്റ് റണ്‍നിരക്ക് തിരിച്ചടിയാകും. അപ്പോള്‍, ഗ്രൂപ്പ് എ യില്‍നിന്ന് സെമിയിലെത്തുക ന്യൂ സൗത്ത് വെയ്ല്‍സും കോബ്രാസുമാകും.
ഗ്രൂപ്പ് ബി യില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമാണ് ഐ.പി.എല്‍. ടീമുകള്‍. കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കഴിഞ്ഞു. നാല് കളികളില്‍ നാല് പോയന്റുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. രണ്ടു കളികള്‍ ശേഷിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഇതേവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. മൂന്ന് കളികളില്‍ നാല് പോയന്റുള്ള വാറിയേഴ്‌സും രണ്ടുകളികളില്‍ മൂന്ന് പോയന്റുള്ള സോമര്‍ സെറ്റും മൂന്ന് കളികളില്‍ മൂന്ന് പോയന്റുള്ള സൗത്ത് ഓസ്‌ട്രേലിയയും സെമി സാധ്യതകള്‍ നിലനിര്‍ത്തുന്നു.

സൗത്ത് ഓസ്‌ട്രേലിയയുമായാണ് ബാംഗ്ലൂരിന് ഇനി മത്സരം ശേഷിക്കുന്നത്. ഈ മത്സരത്തില്‍ വിജയിക്കാനായാല്‍, സൗത്ത് ഓസ്‌ട്രേലിയ സെമിയില്‍ കടക്കുന്ന ടീമുകളിലൊന്നാകും. ഒപ്പം സോമര്‍സെറ്റ് - വാറിയേഴ്‌സ് മത്സരവിജയികളും സെമിയില്‍ കടക്കും. അപ്പോള്‍ ഗ്രൂപ്പ് ബി. യിലെയും ഐ.പി.എല്‍. ടീമുകളുടെ സെമി മോഹം അസ്ഥാനത്താകും.

പ്രഥമ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ ഇന്ത്യന്‍ ടീമുകള്‍ക്കൊന്നും കടക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ചെന്നൈയും ബാംഗ്ലൂരും സെമിയിലെത്തി.

No comments:

Post a Comment